Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരാമർശങ്ങൾക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ.
കേസിൽ ജഡ്ജിമാർ തോന്നുന്ന പരാമർശങ്ങൾ നടത്തുന്നത് ഹൈക്കോടതിക്കുതന്നെ എതിരേയുള്ള നടപടിയാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രത്യേക അന്വേഷണത്തിനു നിർദേശം നൽകിയതും മേൽനോട്ടം വഹിക്കുന്നതും ഹൈക്കോടതിയാണ്. ഇത് ശരിയായി അറിയാത്ത ആളല്ല സിംഗിൾ ബെഞ്ച്.
സിംഗിൾ ബെഞ്ച് പരാമർശം പ്രത്യേക അന്വേഷണസംഘത്തിന് എതിരേയുള്ളതാണെന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം. എന്നാൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടിയിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
എസ്ഐടിക്കെതിരേ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് കോടതി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്കും ഇതേച്ചൊല്ലിയുള്ള സംഘർഷത്തിനും മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
“നിയമസഭയിൽ പ്രതിപക്ഷം കാട്ടിയ കോപ്രായങ്ങൾ അപലപനീയം”
നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ കാട്ടിയത് കോപ്രായങ്ങളാണെന്നും അത് അപലപനീയമാണെന്നും ഇതിനെ സഭ അപലപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സഭയ്ക്കകത്ത് ഒരുകാലത്തും ഇല്ലാത്ത നടപടികളാണ് പ്രതിപക്ഷം കാട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരിൽനിന്നു പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഉപയോഗിച്ച് നെല്ല് സംഭരണം നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. വരുന്ന സീസണിൽ തന്നെ ഈ സംവിധാനം നടപ്പിലാക്കും. നടപടികൾ ക്രമീകരിക്കുന്നതിനായി ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.
നെല്ല് സംഭരണത്തിന് തയാറുള്ള പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കർഷകരിൽനിന്ന് നേരിട്ട് നെല്ല് സംഭരിക്കും. പിആർഎസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിനുശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കർഷകന് നൽകും. ജില്ലാ, താലൂക്ക് തലത്തിൽ, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണ സംഘം രൂപീകരിക്കും.
സഹകരണ സംഘങ്ങൾ വഴി അതാത് പ്രദേശങ്ങളിലെ നെല്ല് സംഭരിക്കും. നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകയ്ക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകൾ വഴിയോ നെല്ല് സംസ്കരണം നടത്തും. നിശ്ചയിച്ച ഔട്ട്-ടേണ്‍ റേഷ്യോ പ്രകാരം നെല്ല് സംസ്കരിച്ച് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും. നിലവിൽ സ്വകാര്യ മില്ലുകൾക്ക് ലഭ്യമാകുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസിംഗ് ചാർജും നോഡൽ സംഘങ്ങൾക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസി സപ്ലൈകോ ആയിരിക്കും.
മിച്ച ഫണ്ടിന്റെ അപര്യാപ്തത മൂലം നെല്ല് സംഭരണത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത സഹകരണ സംഘങ്ങൾക്കായി കേരള ബാങ്കിന്റെ പ്രത്യേക സാന്പത്തിക സഹായ വായ്പാ പദ്ധതി രൂപീകരിക്കും. നോഡൽ സഹകരണ സംഘങ്ങൾക്ക് ആവശ്യമായി വരുന്ന പ്രവർത്തന മൂലധന വായ്പ കേരള ബാങ്ക് വഴി നൽകാനും തീരുമാനിച്ചു.
പദ്ധതിയുടെ നടത്തിപ്പിന് സഹകരണ വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, കൃഷി വകുപ്പ് എന്നിവയും പാടശേഖരസമിതികൾ, നെല്ല് കർഷക പ്രതിനിധി, കേരള ബാങ്ക്, നോഡൽ സഹകരണ സംഘങ്ങൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിക്കും. നെല്ല് സംഭരണം, തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റൽ പോർട്ടൽ സംവിധാനം ഏർപ്പെടുത്തും.
സംഭരണ സമയത്തുതന്നെ കർഷകർക്ക് നെല്ലിന്റെ തുക ലഭ്യമാകും. നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിലൂടെ ഉത്പന്നം നശിക്കുന്നില്ലെന്ന് ഉറപ്പാക്കും. ഭാവിയിൽ സഹകരണ ബ്രാൻഡിംഗിലൂടെ വിലസ്ഥിരതയും മൂല്യവർധനവും ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ വാസവൻ, ജി.ആർ. അനിൽ, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
International
മസ്കറ്റ്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഒമാനിലെത്തി. ഇന്ന് പ്രാദേശിക സമയം 11 ഓടെ മസ്ക്കറ്റ് വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഒമാനിലെ ഇന്ത്യന്‍ അബാസിഡര്‍ ശ്രീനിവാസ്, വിവിധ പ്രാവാസി സംഘടകള്‍, ലോക കേരള സഭാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. വൈകുന്നേരം അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
നാടന്‍ കാലാരൂപങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന വമ്പിച്ച ഘോഷയാത്രയോടെയായിരിക്കും മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിക്കുക. ശനിയാഴ്ച സലാലയില്‍ സംഘടിപ്പിക്കുന്ന 'പ്രവാസോത്സവം 2025'ന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മലയാളം മിഷന് സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്. ഇതിനു മുമ്പ് 1999 ൽ ഇ കെ നായനാർ കേരള മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഒമാൻ സന്ദർശനം നടത്തിയിരുന്നത്.
Kerala
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണാറായി വിജയൻ. സംസ്ഥാനം നേരിടുന്ന ഗൗരവ വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും പ്രധാനമായി ഉന്നയിച്ചത്, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്ന് 2,221.03 കോടി രൂപ ഗ്രാന്റായി അനുവദിക്കണമെന്ന ആവശ്യമാണ്. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനർനിർമാണത്തിനുമായുള്ള ഗ്രാന്റായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
കൂടാതെ, കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും പ്രധാനമന്ത്രിയുടെ പിന്തുണയും തേടി.
ഐജിഎസ്ടി. (IGST) റിക്കവറി തുക തിരികെ നൽകുന്ന വിഷയം, ദേശീയപാത ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന നൽകേണ്ടത്, കോഴിക്കോട് കിനാലൂരിൽ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകേണ്ടതിന്റെ പ്രാധാന്യം, സംസ്ഥാനത്ത് ഒരു സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ (SPA) സ്ഥാപിക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങളും ചർച്ചയായി.